‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി. കഴിഞ്ഞ ദിവസം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഈ തീരുമാനം മാറ്റികൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പോലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞിരുന്നു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകാന്‍ കുടുംബം ധൈര്യം നല്‍കിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.
തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.
പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നല്‍കുമെന്നും നടി പറഞ്ഞിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..