കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു,ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനമോടിച്ചതെന്നാണ് പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
Also Read ; ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം
കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് ബസ് മറിയാന്‍ കാരണമായതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതില്‍ ബസിന്റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പെത്തിയത്. അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബസിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പാളും പറയുന്നത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും ഫിറ്റ്‌നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിന്‍സിപ്പാള്‍ ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..