റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ മരിച്ചു

തൃശ്ശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രെയ്‌നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നതായി കൂടെയുണ്ടായിരുന്ന ജെയിന്‍ എന്ന യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനില്‍ മരിച്ചതായി എംബസി അറിയിച്ചത്. ഇതുസംബന്ധിച്ച എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കളും അറിയിച്ചു.മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ ബാബുവിന്റെ അപ്രതീക്ഷിത മരണം.
അതേസമയം, ബിനിലിന്റെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യന്‍ അധിനിവേശ യുക്രെയ്‌നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തി. ജെയിന്‍ തന്നെയാണ് വാട്‌സ്ആപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. യുക്രെയ്‌നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ജയിനിനും പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാള്‍ അവിടെയുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് മോസ്‌കോയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിന്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് കുടുംബ സുഹൃത്ത് വഴി ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന്‍ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും കൊണ്ടുപോയത്. എന്നാല്‍ പിന്നീടാണ് തങ്ങള്‍ അവിടെ പെട്ടുകിടക്കുകയാണെന്ന് അവര്‍ക്ക് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..