ജോലി കിട്ടിയതോടെ ഭാര്യ ഉപേക്ഷിച്ചുപോയി; ഭര്‍ത്താവിന്റെ പരാതിയില്‍ പുറത്തുവരുന്നത് റെയില്‍വേയിലെ വന്‍ ജോലി തട്ടിപ്പ്

ജയ്പുര്‍: ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലികിട്ടിയത് തട്ടിപ്പ് വഴിയാണെന്നും ഇതിനായി താന്‍ 15 ലക്ഷം മുടക്കിയെന്നുമുള്ള യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. റെയില്‍വേയില്‍ വന്‍ ജോലി തട്ടിപ്പ് നടന്നതായുള്ള നിഗമനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിജിലന്‍സ് വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
Also Read; സി പി ഐ എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കാനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നും തട്ടിപ്പിലൂടെയാണ് ജോലി സംഘടിപ്പിച്ചതെന്നും വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാര്‍ഥിയെ അടക്കം ഉപയോഗിച്ചു. ഇതിനുവേണ്ട കാര്യങ്ങള്‍ ചെയ്തത് റെയില്‍വേ ഗാര്‍ഡായ രാജേന്ദ്രയാണ്. ഇതിനായി തന്റെ കൃഷിഭൂമി പണയംവെച്ച് 15 ലക്ഷത്തോളം രൂപ രാജേന്ദ്രയ്ക്ക് നല്‍കിയയെന്നും മനീഷ് മീണ പറഞ്ഞിരുന്നു.
എന്നാല്‍, ജോലികിട്ടി അഞ്ചുമാസത്തിന് ശേഷം ഭാര്യ മനീഷ് മീണയെ ഉപേക്ഷിച്ചുപോയി. മനീഷിന് ജോലിയില്ലെന്ന കാരണത്താല്‍ ഒപ്പം താമസിക്കാനാകില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെയാണ് മനീഷ് മീണ പരാതിയുമായി റെയില്‍വേ അധികൃതരെ സമീപിച്ചതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നിലവില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായ ലക്ഷ്മി മീണയാണ് ആശ മീണയ്ക്കും സപ്ന മീണ എന്ന യുവതിക്കുവേണ്ടിയും പരീക്ഷയ്ക്ക് ഹാജരായതെന്നാണ് മനീഷ് മീണയുടെ പരാതിയില്‍ പറയുന്നത്. കായികക്ഷമതാ പരിശോധനയ്ക്കും ലക്ഷ്മി തന്നെയായിരുന്നു ഇവര്‍ക്കുവേണ്ടി ഹാജരായത്. പിന്നാലെ തന്റെ ഭാര്യയായ ആശ മീണയ്ക്ക് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ പോയിന്റ്സ് വുമണായും സപ്നമീണയ്ക്ക് ഹെല്‍പര്‍ തസ്തികയിലും ജോലി ലഭിച്ചെന്നും പരാതിയിലുണ്ട്. ഡമ്മിയായി പരീക്ഷയെഴുതിയ ലക്ഷ്മി മീണ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായി നിയമിതയായെന്നും പരാതിയിലുണ്ട്.