കിളിയൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം

തിരുവനന്തപുരം: കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിലെ പ്രതി പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കം നടന്നിരുന്നെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിനു മുന്‍പ് സിനിമ ചെയ്യുന്നതിനായി പ്രജിന്‍ കോടികള്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വിഷയങ്ങളില്‍ നിരന്തരം തര്‍ക്കം നടന്നുവെങ്കിലും ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സുഷമ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കുടുംബം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വിശദമായ പരിശോധന അന്വേഷണസംഘം തുടരുകയാണ്.
കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ആണെന്ന് സംശയം ഉയര്‍ന്നിരുന്നു. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിന്‍ സ്വന്തം ശരീരത്തിലെ മുഴുവന്‍ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രജിന്റെ മുറിയിലെ ബാത്ത്‌റൂമിനുള്ളില്‍ രോമങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഫെബ്രുവരി അഞ്ചാം തീയതി രാത്രിയായിരുന്നു വീട്ടിലെ സോഫയില്‍ ഉറങ്ങിക്കിടന്ന ജോസിനെ മകന്‍ പ്രജിന്‍ കഴുത്തിന് വെട്ടി കൊലപ്പെടുത്തുന്നത്. അമ്മ സുഷമയെ സാക്ഷിയാക്കിയായിരുന്നു പ്രജിന്‍ പിതാവിനെ ആക്രമിച്ചത്. ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിയാതെ സുഷമ ബോധരഹിതയായി നിലത്തുവീണു. ജോസ് പ്രാണരക്ഷാര്‍ത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിതാവിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം പ്രജിന്‍ വെള്ളറട പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.