ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മുണ്ടോട്ട് പൊയില്‍ വീട്ടില്‍ ജാബിര്‍ (19) കോഴിക്കോട് താമരശ്ശേരി കരുവന്‍പൊയില്‍ കൊടുവള്ളി പടിഞ്ഞാറെ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഫിര്‍ (20) എന്നിവരെയാണ് രണ്ട് വ്യത്യസ്ത സൈബര്‍ കേസുകളില്‍ പോലീസ് പിടികൂടിയത്.
മാന്നാറിലെ മുതിര്‍ന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിലാണ് മിസ്ഫിര്‍ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി 20 വരെയുള്ള കാലയളവില്‍ ആകെ 32 ഇടപാടുകളിലായി 2.67 കോടി രൂപയോളം യുവാവ് തട്ടിയെടുത്തെന്നാണ് പരാതി. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി, പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ നടക്കുന്ന ഏഴാമത്തെ അറസ്റ്റാണിത്. സംഭവത്തില്‍ ഇതുവരെ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ ആറോളം പ്രതികള്‍ പിടിയിലായിരുന്നു. വളരെ ആസൂത്രിതമായാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.
Also Read; പ്രിയങ്ക വയനാട്ടില്‍ ഇന്നെത്തും,ഒപ്പം രാഹുലും; നാളെ പത്രിക സമര്‍പ്പണം
വെണ്‍മണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തിലാണ് ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ട് തുടങ്ങി പണം അടച്ചാല്‍ 30 ഓര്‍ഡറുകള്‍ സ്വന്തം അക്കൗണ്ടിലെ കാര്‍ട്ടിലേക്കു മാറ്റി റിവ്യൂ നല്‍കിയാല്‍ വരുമാനം നേടാമെന്നാണ് ഇയാള്‍ യുവാവിനെ വിശ്വസിപ്പിച്ചത്. പിന്നീട് പലതവണകളിലായി ഒന്നേകാല്‍ കോടി രൂപയില്‍ അധികം തട്ടിയെടുക്കുകയായിരുന്നു.
ജൂണ്‍ 19 മുതലുള്ള 10 ദിവസങ്ങളിലായി 1,30,25,000 രൂപയോളമാണ് യുവാവ് ലാഭം പ്രതീക്ഷിച്ച് നിക്ഷേപിച്ചത്. തട്ടിപ്പ് മനസിലായതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വെണ്‍മണി പോലീസ് നടത്തിയ അന്വേഷണത്തില്‍ ജാബിറാണ് പ്രതിയെന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..