സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്

മുംബൈ: കവര്‍ച്ചാ ശ്രമത്തിനിടെ ബാന്ദ്രയിലെ വീട്ടില്‍ വച്ച് ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മൊഴി രേഖപ്പെടുത്തി പോലീസ്. ഇന്നലെയാണ് പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. മോഷണ ശ്രമത്തിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നടനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
Also Read ; നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം,14 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍
അതേസമയം പ്രതി കൃത്യത്തിന് ശേഷം പുറത്തെത്തി വസ്ത്രം മാറിയതായും തുടര്‍ന്ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും പോലീസിന് വിവരം ലഭിച്ചു. നിലവില്‍ പ്രതിയുടെ പുതിയ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നീല ഷര്‍ട്ട് ഇട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ഒറ്റക്കല്ലെന്നും ഇയാളെ സഹായിക്കാന്‍ മറ്റാളുകള്‍ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ ഉള്ളത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്നലെ നാലുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചയാളെ ഇന്ന് വീണ്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴികളില്‍ ചില സംശയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20ലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജോലിക്കാര്‍, സെക്യൂരിറ്റി, മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ വിശദമായ മൊഴിയെടുത്തു. അന്നേദിവസം അവരെവിടെ എന്ന് പരിശോധിച്ച പോലീസ് മൊബൈല്‍ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..