യുഎസിനെ തകര്‍ത്ത് ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യ

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ മൂന്നാം വിജയവുമായി ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഉറപ്പിച്ച് ടീം ഇന്ത്യ. യുഎസിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തില്‍ തന്നെ വിരാട് കോലിയെയും (പൂജ്യം), ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (മൂന്ന്) നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിജയമുറപ്പിച്ചു. ജയത്തോടെ എ ഗ്രൂപ്പില്‍ ആറു പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. ഇനി കാനഡയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്.
യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയെത്തിയത്. സൂര്യകുമാര്‍ യാദവും (49 പന്തില്‍ 50), ശിവം ദുബെയും (35 പന്തില്‍ 31) പുറത്താകാതെനിന്നു. 20 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് 18 റണ്‍സെടുത്തു പുറത്തായി. 18.2 ഓവറുകളിലാണ് ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്. തോറ്റെങ്കിലും അടുത്ത മത്സരത്തില്‍ ജയിക്കാനായാല്‍ യുഎസിനും സൂപ്പര്‍ 8ല്‍ എത്താം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 110 റണ്‍സ്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിക്കൊണ്ട് ബോളിങ് തിരഞ്ഞെടുക്കാനുള്ള നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് അര്‍ഷ്ദീപ് സിങ് പുറത്തെടുത്തത്. സിറാജും മികച്ച പ്രകടനം പുറത്തെടുത്തതോടെ യുഎസ് ബാറ്റര്‍മാര്‍ക്ക് ആദ്യ ബൗണ്ടറി നേടാനായത് നാലാം ഓവറിന്റെ അവസാന പന്തില്‍ മാത്രം.
പവര്‍പ്ലേയില്‍ യുഎസിന് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് മാത്രം. യുഎസ് നായകനും ഓപ്പണിങ് ബാറ്ററുമായ മോനക് പട്ടേലിന്റെ അഭാവം യുഎസ് ബാറ്റിങ് നിരയെ സാരമായി തന്നെ ബാധിച്ചു. തുടക്കത്തില്‍ വലിയ തകര്‍ച്ചയിലേക്ക് പോയ യുഎസ് ഇന്നിങ്‌സിനെ മധ്യ ഓവറുകളില്‍ സ്റ്റിവന്‍ ടെയ്ലറും (30 പന്തില്‍ 24) നിതീഷ് കുമാറും (23 പന്തില്‍ 27) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് 100 കടക്കാന്‍ സഹായിച്ചത്.
4 ഓവറില്‍ 9 റണ്‍സിന് 4 വിക്കറ്റ്. കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി യുഎസ് ബാറ്റര്‍മാരെ ഒന്നിന് പിന്നാലെ മറ്റൊന്നായി കൂടാരം കയറ്റിയ അര്‍ഷദീപ് ഒരുവശത്ത്. മറുവശത്ത് ഒരു മെയ്ഡന്‍ ഉള്‍പ്പെടെയുള്ള 4 ഓവറുകളില്‍ നിന്ന് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യ. ഈ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ബോളിങ് കരുത്ത് ബുമ്രയില്‍ മാത്രം ഒതുങ്ങുന്നതെല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. ഈ പ്രകടനങ്ങളോടെ ഇരുവരുടെയും ഈ ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടം 7 ആയി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൃത്യമായ ഇടവേളകളില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കുകയും റണ്‍സ് വിട്ടുനല്‍കാന്‍ പിശുക്ക് കാട്ടുകയും ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ബുമ്രയ്ക്ക് യുഎസിന് എതിരായ മത്സരത്തില്‍ ശോഭിക്കാനായില്ല. 4 ഓവറുകളില്‍ നിന്ന് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയ ബുമ്ര 25 റണ്‍സ് വിട്ടുനല്‍കുകയും ചെയ്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം