ബോംബ് പൊട്ടിത്തെറിച്ച വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി, ആക്രമിക്കപ്പെടുമോ എന്ന പേടിയുണ്ടെന്ന് യുവതി

കണ്ണൂര്‍: തലശ്ശേരിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ നാട്ടിലെ ബോംബ് നിര്‍മ്മാണത്തെ കുറിച്ച് പ്രതികരിച്ച യുവതിയേയും കുടുംബത്തേയും ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി യുവതി ആരോപിച്ചു. വിഷയത്തില്‍ താന്‍ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെടുമോ എന്ന് പേടിയുണ്ടെന്നും യുവതി പറഞ്ഞു.
ഇന്നലെ താന്‍ പ്രതികരിച്ചതിനുശേഷം മെമ്പര്‍ അടക്കം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടില്‍ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്.ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്നോടാണ് പറഞ്ഞു തീര്‍ക്കേണ്ടത്. അല്ലാതെ വീട്ടില്‍ പോവുകയല്ല വേണ്ടത്. ഞാന്‍ ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടില്‍ മനുഷ്യനായി സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് തുറന്ന് പറഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് നാട്ടില്‍ കളിച്ചു നടക്കാനാകണം. ഇവിടെ ന്യൂ ഇയറിനടക്കം ബോംബ് പൊട്ടിച്ച് ആഘോഷിക്കുന്ന രീതിയുണ്ട്. ആദ്യം മാന്യമായാണ് അവര്‍ സംസാരിച്ചത്. പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വീടുകളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത പിരിവുണ്ട്. മിനിമം 500 രൂപയെങ്കിലും കൊടുക്കണം. എല്ലാവരും പേടിച്ചിട്ടാണ് കൊടുക്കുന്നത്. നാടിനെ മോശമാക്കിയിട്ടില്ല. ഉള്ള സത്യം വിളിച്ചു പറയുകയാണ് ചെയ്തത്. രാഷ്ട്രീയം കൊണ്ട് എനിക്കൊന്നും നേടാനില്ല. ഇതുവരെ ഒരു സാധാരണക്കാരന്‍ അവിടെ മരിച്ചിട്ടില്ല.ഇപ്പോള്‍ ഒരാള്‍ മരിച്ച അനുഭവം ഉണ്ടായപ്പോള്‍ തുറന്നു പറയാമെന്ന് കരുതിയാണെന്നും സീന പറഞ്ഞു.