തമിഴ്നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി, 70ല്‍ അധികം പേര്‍ ചികിത്സയില്‍, മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി

ചെന്നൈ: തമിഴ്നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി. 70ല്‍ അധികം പേര്‍ ചികിത്സയിലാണ്. അതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ സിബി-സിഐഡി അന്വേഷണം ആരംഭിക്കും.
Also Read ; സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് താരം
ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. ഗോവിന്ദരാജ് എന്നയാളില്‍ നിന്നാണ് ദുരന്തത്തില്‍പ്പെട്ടവര്‍ മദ്യം വാങ്ങിക്കഴിച്ചത്. കസ്റ്റഡിയിലെടുത്ത ഗോവിന്ദരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അപകടത്തില്‍ കളക്ടറെ മാറ്റിയതിന് പിന്നാലെ പുതിയ കളക്ടര്‍ എം എസ് പ്രശാന്ത് ചുമതലയേല്‍ക്കും. ദുരന്തത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ദുരന്തം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. വിഷയം നിയമസഭയില്‍ ഉന്നയിക്കും. സംഭവത്തില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും.
സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളവരും. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ കാഴ്ചയും കേള്‍വിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും കൂടിയായതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വില്ലുപുരത്ത് വ്യാജമദ്യ ദുരന്തത്തില്‍ 22 പേര്‍ മരിച്ച സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം