‘മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയതുകൊണ്ട് ശൈലജ തോറ്റു’: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍

തിരുവനന്തപുരം: ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍.
സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോല്‍വിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കു വിശ്വാസമില്ലെങ്കില്‍ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരം. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ല.
‘സകല വിഭാഗത്തിന്റെയും വോട്ടു ചോര്‍ന്നു’
ഭൂരിപക്ഷ-ന്യൂനപക്ഷ- പിന്നാക്ക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോര്‍ന്നെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമഭേദഗതിയില്‍ ഊന്നിയുളള പാര്‍ട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം.മുസ്‌ലിം ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനായി ആവിഷ്‌കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോണ്‍ഗ്രസിനാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം.
ഈ വിഭാഗത്തെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന തോന്നല്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിര്‍പ്പിനു കാരണമായി. ഈഴവ വിഭാഗങ്ങളിലേക്കു മാത്രമല്ല, പിന്നാക്ക വോട്ടു ബാങ്കിലേക്കും ബിജെപി കയറിയെന്നാണു നിഗമനം. പിന്നാക്ക- പട്ടികജാതി വിഭാഗങ്ങളെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവഗണന അകറ്റിയെന്ന വിമര്‍ശനം യോഗത്തിലുണ്ടായി. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സര്‍ക്കാരിനോടുളള അകല്‍ച്ചയ്ക്കു കാരണമായി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം