ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം….. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ കൊടിക്കുന്നിലിനെ മത്സരിപ്പിക്കും

ഡല്‍ഹി: 18ാം ലോക്‌സഭയിലേക്കുള്ള എന്‍ഡിഎയുടെയും ഇന്‍ഡ്യാ മുന്നണിയുടെയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ ഇന്‍ഡ്യാ മുന്നണി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും.
Also Read ; പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍; ബിജെപിക്കായി പത്മജയോ ശോഭയോ മത്സരിക്കുമെന്ന് സൂചന
നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം. ഭര്‍തൃഹരി മഹ്താബ്, രാധാ മോഹന്‍ സിംഗ്, ഡി പുരന്ദേശ്വരി എന്നീ മൂന്ന് പേരുകളാണ് എന്‍ഡിഎ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്. ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമാണ് പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കര്‍ ആക്കണമെന്ന ആവശ്യത്തില്‍ ഇന്‍ഡ്യാ സഖ്യം ഉറച്ചുനില്‍ക്കുകയാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ നോമിനിയായി കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കും. വോട്ടെടുപ്പ് ഒഴിവാക്കാന്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാകും പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുക.
രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ. അക്ഷര മാല ക്രമത്തില്‍ മഹാരാഷ്ട്ര മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.