ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് മോഡലുകളില്‍ ഒന്നായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് നിരത്തുകളോട് വിടപറയുന്നു
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കം കുറിച്ച മോഡലുകളില്‍ ഒന്നായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക് നിരത്തുകളോട് വിടപറയുന്നു. ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനമായി 2019-ല്‍ എത്തിയ ഈ വാഹനം അഞ്ച് വര്‍ഷത്തെ പ്രകടനത്തിന് ശേഷമാണ് നിരത്തൊഴിയുന്നത്. നിലവിലെ കോന ഇലക്ട്രിക് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഈ വാഹനത്തിന്റെ വിവരങ്ങള്‍ നീക്കിയിട്ടുണ്ട്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള ഹ്യുണ്ടായി ആദ്യമെത്തിയ കോന ഇലക്ട്രിക് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. 2017-ലാണ് കോന എന്ന വാഹനം ഹ്യുണ്ടായി ആഗോള വിപണിയില്‍ എത്തിച്ചത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്.
ഹ്യുണ്ടായി 2025-ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിനായിരിക്കാം കോന ഇലക്ട്രിക് പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ക്രെറ്റയ്ക്ക് പുറമെ, എന്‍ട്രി ലെവലില്‍ ഒരു ഇലക്ട്രിക് വാഹനം ഹ്യുണ്ടായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഈ വാഹനത്തിന് പകരക്കാരനായി ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റ ഇലക്ട്രിക്ക് ഗ്ലോബല്‍ സ്പെക് കോന ഇലക്ട്രിക്കുമായി മെക്കാനിക്കല്‍ സാങ്കേതികവിദ്യ പങ്കിട്ടായിരിക്കും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ജി. കെം വികസിപ്പിക്കുന്ന 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും സൂചനുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കേണ്ടുന്ന ഏതാനും ഫീച്ചറുകളും മറ്റും ഒഴിച്ച് നിര്‍ത്തിയാല്‍ ഐസ് എന്‍ജിന്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കും ഇലക്ട്രിക്കും.
ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കുന്ന ഇലക്ട്രിക് വാഹനം എന്ന ഖ്യാതിയുമായാണ് കോന ഇന്ത്യയില്‍ എത്തിയത്. 39.3 kWh ലിഥിയം അയേണ്‍ ബാറ്ററിപാക്ക് ആയിരുന്നു കോനയില്‍ നല്‍കിയിരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനല്‍കിയിരുന്നത്. 132 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കിയിരുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനുള്ള ശേഷിയും ഈ വാഹനത്തിന് ഉണ്ടായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം