#Crime #kerala #Top Four

സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പോലീസ്; കേസില്‍ വഴിത്തിരിവ്

ആലപ്പുഴ: മാന്നാറില്‍ നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്ത് പോലീസ്.കലയെ കൊലപ്പെടുത്തി ഭര്‍ത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്.
സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ അരിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതില്‍ വ്യക്തത വരുത്താനാകൂ.

Also Read ; മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

15 വര്‍ഷം മുമ്പ് കലയെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കേസുമായി അവര്‍ മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കലയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് തുടര്‍ച്ചയായി ഊമക്കത്തുകള്‍ ലഭിച്ചതോടെയാണ് കേസില്‍ അന്വേഷണം വീണ്ടും സജീവമാകുന്നത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കള്‍ സമ്മതിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെയാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. നിലവില്‍ കസ്റ്റഡിയിലുള്ളത് അനിലിന്റെ ബന്ധുക്കളാണ്. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കലയെ കാണാതായതിന് ശേഷം അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാള്‍ പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു.

 

Leave a comment

Your email address will not be published. Required fields are marked *