റിസ്‌കെടുത്താല്‍ ലഭിക്കുന്നത് 500 രൂപ! ഇന്‍ഷ്വറന്‍സില്ല, കേരളത്തില്‍ സ്‌കൂബാ ഡൈവേഴ്‌സിന് പുല്ലുവില !

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരുമടിയുമില്ലാതെ രണ്ട് ദിവസത്തിലേറെ ഒരു മനുഷ്യനുവേണ്ടി തിരച്ചിലിനിറങ്ങിയ സ്‌കൂബാ ഡൈവര്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ജീവനക്കാരില്‍ നിന്ന് 500 രൂപ മാത്രമാണ് അത്യന്തം അപകടസാദ്ധ്യതയുള്ള ഈ ജോലിക്ക് അധികമായി ലഭിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായാലോ രോഗബാധിതരായാലോ, അപകടം സംഭവിച്ചാലോ ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലും ഇവര്‍ക്കില്ല. ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്ന് കാലങ്ങളായി ഇവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
2020 മുതലാണ് ഫയര്‍ ഫോഴ്‌സില്‍ സ്‌കൂബാ ടീമിനെ ഏര്‍പ്പെടുത്തിയത്. തലസ്ഥാനത്ത് 23 പേരാണ് ഉള്ളതെങ്കിലും അടിയന്തരഘട്ടങ്ങളില്‍ വെള്ളത്തിലിറങ്ങുന്നത് ഇവരില്‍ 10 പേര്‍ മാത്രം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി.സുഭാഷ്, സജയന്‍,അനു, വിജിന്‍, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് ജോയിയെ കണ്ടെത്താന്‍ ആമയിഴഞ്ചാനില്‍ ഇറങ്ങിയ സ്‌കൂബാ ഡൈവേഴ്‌സ്. യാതൊരു ആരോഗ്യ മുന്‍കരുതലുകളും മടിയുമില്ലാതെയാണ് അവര്‍ ജോയിയെ രക്ഷിക്കാനായി തോട്ടില്‍ ഇറങ്ങിയത്. ഞായറാഴ്ച മാത്രമാണ് ആരോഗ്യ വകുപ്പ് ഇവര്‍ക്ക് എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികയും ടെറ്റനസ് പ്രതിരോധ കുത്തിവയ്പും നല്‍കിയത്. മൂന്നുദിവസം തുടര്‍ച്ചയായി മലിനജലത്തില്‍ നിന്നതിനാല്‍ ഇവരെ ഇ.എന്‍.ടി, ത്വക്ക്, ജനറല്‍ ചെക്കപ്പ് എന്നിവയ്ക്ക് വിധേയരാക്കി. ഉപ്പുവെള്ളത്തില്‍ കുളിച്ചാല്‍ എല്ലാ രോഗബാധയും മാറുമെന്ന പ്രതീക്ഷയില്‍ സ്‌കൂബാ ടീം അംഗങ്ങള്‍ ഇന്നലെ കടലില്‍ കുളിക്കാനിറങ്ങിയിരുന്നു. അടുത്ത രക്ഷാപ്രവര്‍ത്തനത്തിനുള്ള സാഹചര്യം മുന്നില്‍ കാണുമ്പോഴും തങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള നടപടികള്‍ കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.