കുറ്റിപ്പുറം പാത അറ്റകുറ്റപ്പണിയില്‍ വീഴ്ച: എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
കുന്നംകുളം: തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണിക്കു സാങ്കേതിക അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കെഎസ്ടിപി കുറ്റിപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എം.അഷറഫിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ വീഴ്ചയാണ് അഷറഫ് വരുത്തിയെന്ന കെഎസ്ടിപി ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. 33.23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. പണി വൈകിയതോടെ തകര്‍ന്ന് തരിപ്പണമായ റോഡിലുടെ യാത്ര ദുസ്സഹമാണ്. ഇതുവഴിയുള്ള യാത്ര ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുറ്റിവളഞ്ഞ് മറ്റു വഴിക്കു പോയത് ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ജൂണ്‍ 18ന് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അടിയന്തരമായി അറ്റകുറ്റപ്പണിക്ക് 29 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ സാങ്കേതിക അനുമതി കെഎസ്ടിപി അധിക്യതര്‍ വൈകിപ്പിച്ചു. തുടര്‍ന്നാണ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എതിരായ ഈ നടപടി.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം