ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചുരല്‍മലയിലും ഉരുള്‍പ്പൊട്ടലുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഹൃദയഭേദകമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സ്ഥലത്ത് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അതിജീവിച്ചവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കാത്തിരിക്കാതെ സാഹചര്യമനുസരിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പ് നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മാത്രമല്ല സമീപമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കും. അഞ്ച് മന്ത്രിമാര്‍ വയനാട്ടില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എത്തിയിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമായ ക്യാമ്പുകള്‍ ഇനിയും തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി മന്ത്രി കെ രാജനും മുഹമ്മദ് റിയാസും കെ ആര്‍ കേളുവും ഉള്‍പ്പെടുന്ന സംഘമെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായുള്ള സൈന്യം എത്തിയിട്ടുണ്ട്. അതേസമയം മരണ സംഖ്യഅറുപത് കടന്നുവെന്നാണ് വിവരം. മരണ സംഖ്യ ഉയരുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ മണ്ണിലും ചെളിയിലുംപെട്ട് കുടുങ്ങിക്കിടക്കുന്നുണ്ട്.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..