ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് താനെഴുതിയ ഗാനം പ്രശസ്തമാകണം; സല്‍മാന്‍ഖാനും തനിക്കുമെതിരെ വധഭീഷണിയുമായി ഗാനരചയിതാവ്

മുംബൈ: നടന്‍ സല്‍മാന്‍ഖാനെതിരെയും തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ആരോപിച്ച ഗാനരചയിതാവ് സൊഹൈല്‍ പാഷ അറസ്റ്റില്‍. പ്രശസ്തിക്ക് വേണ്ടി സൊഹൈല്‍ പാഷ തന്നെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നെന്ന പേരില്‍ ഉയര്‍ത്തിയ ഭീഷണിയാണിതെന്ന് മുംബൈ പോലീസ് കണ്ടെത്തുകയായിരുന്നു.
സല്‍മാന്‍ ഖാന്റെ വരാനിരിക്കുന്ന സിനിമയിലെ ഗാനരചയിതാവാണ് സൊഹൈല്‍ പാഷ. ലോറന്‍സ് ബിഷ്ണോയിയെ കുറിച്ച് താനെഴുതിയ ഗാനം പ്രശസ്തമാകണമെന്ന ആവശ്യമാണ് പാഷയുടെ ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ റായ്ച്ചൂരില്‍ നിന്നാണ് സൊഹൈല്‍ പാഷയെ അറസ്റ്റ് ചെയ്തത്.
സല്‍മാന്‍ ഖാനും പാഷയ്ക്കുമെതിരെ നവംബര്‍ ഏഴിനാണ് സിറ്റി പോലീസിന്റെ വാട്സ്ആപ് ഹെല്‍പ് ലൈനില്‍ വധ ഭീഷണി സന്ദേശം വരുന്നത്. അഞ്ച് കോടി രൂപ തന്നില്ലെങ്കില്‍ ഇരുവരെയും വധിക്കുമെന്നായിരുന്നു ഭീഷണിയിലുണ്ടായിരുന്നത്. ഗാനരചയിതാവിനെ പാട്ടെഴുതാന്‍ പറ്റാത്ത രീതിയിലുള്ള അവസ്ഥയിലാക്കുമെന്നും സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ ഇരുവരെയും രക്ഷിക്കട്ടെയെന്നുമായിരുന്നു വധഭീഷണിയിലുണ്ടായിരുന്നത്.
സന്ദേശം വന്ന ലൊക്കേഷന്‍ റായ്ച്ചൂരാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം കര്‍ണാടകയിലേക്ക് പോകുകയും ഫോണ്‍ നമ്പര്‍ ഉടമയായ വെങ്കടേഷ് നാരായണനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ വെങ്കടേഷിന്റെ ഫോണില്‍ ഇന്‍ര്‍നെറ്റ് ആക്സസ് ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ വെങ്കടേഷിന്റെ ഫോണില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ഒരു ഒടിപി വന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നവംബര്‍ മൂന്നാം തീയതി ഒരു അപരിചിതന്‍ മാര്‍ക്കറ്റില്‍ വെച്ച് തന്നെ കാണാന്‍ വന്നെന്നും ഒരാളെ വിളിക്കാന്‍ ഫോണ്‍ തരുമോയെന്ന് ചോദിക്കുകയും ചെയ്തതായി വെങ്കടേഷ് പോലീസിനോട് പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പാഷ വെങ്കടേഷിന്റെ ഫോണിലെ ഒടിപി ഉപയോഗിച്ച് തന്റെ ഫോണില്‍ വാട്സ്ആപ്പെടുത്തെന്ന് കണ്ടെത്തുകയും പാഷയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുംബൈ കോടതിയില്‍ ഹാജരാക്കിയ പാഷയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.