സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഭോപ്പാല്‍: സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. സംഭവത്തില്‍ നാല് വയസ്സുള്ള അയാന്‍ യാദവിനാണ് പരിക്കേറ്റത്.
കാര്‍ ആദ്യം റിവേഴ്സ് എടുക്കുന്നതും പിന്നാലെ സൈക്കിളില്‍ ഇരിക്കുന്ന അയാന്‍ഷിന്റെ മുകളിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകും. സംഭവത്തിന് തൊട്ടുമുമ്പ് കാര്‍ യാത്രികയായ യുവതി കൈക്കുഞ്ഞുമായി വന്ന് അയാന്‍ഷിനോട് സംസാരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ സൈക്കില്‍ ദൂരേക്ക് മാറിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാര്‍ നീങ്ങിയതും അയാന്‍ഷ് എഴുന്നേല്‍ക്കുകയായിരുന്നു.
Also Read; ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി നിര്‍ദേശ പ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം
കാര്‍ നീങ്ങിയശേഷം കുട്ടി നടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാലിന് പരിക്കേറ്റതിനാല്‍ നടക്കാന്‍ പറ്റാതെ താഴെയിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം പ്രതികള്‍ മനപ്പൂര്‍വമാണ് കുട്ടിക്ക് മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയതെന്നാണ് അയാന്‍ഷിന്റെ അമ്മയുടെ ആരോപണം. സൈക്കിളിന് തകരാറുള്ളതിനാല്‍ മുന്നോട്ട് നീങ്ങാനാകാതെ റോഡില്‍ നില്‍ക്കുകയായിരുന്നു അയാന്‍ഷ്. യുവതി ആദ്യം ഇറങ്ങിവന്ന് അയാന്‍ഷിനോട് പറഞ്ഞത് റോഡില്‍ നിന്ന് മാറാനായിരുന്നു. എന്നാല്‍ അവന് സൈക്കിള്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പ്രതികള്‍ കാര്‍ കയറ്റിയതെന്നും അമ്മ പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയില്‍ കാലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പാന്റില്‍ കാര്‍ ടയറിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..