പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: പാലക്കാട്ടെ പരാജയത്തിന് പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. അതേസമയം പാലക്കാട്ടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയസമീപനങ്ങള്‍ വരെ വരും ദിവസങ്ങളില്‍ ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ വോട്ട് കൂടിയെന്നതാണ് പാലക്കാട്ടെ ഏക പിടിവള്ളി. എന്നാല്‍, ഇതിനായിരുന്നോ പി സരിനെ ഇറക്കിയതെന്ന മറുചോദ്യവും ഉയരുന്നുണ്ട്. പെട്ടി വിവാദം മുതല്‍ പരസ്യവിവാദം വരെ തൊട്ടതിലെല്ലാം പാലക്കാട്ട് കൈപൊള്ളിയെന്ന ചര്‍ച്ച ഫലം വരും മുന്‍പെ സജീവമാണ്.ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫിനെ മുഖ്യശത്രുവാക്കിയപ്പോള്‍ ബിജെപിയോട് പലപ്പോഴും സ്വീകരിച്ചത് മൃദുസമീപനമായിപ്പോയെന്ന വിമര്‍ശനവും പാര്‍ട്ടി അണികളില്‍ ബാക്കിയാണ്.
പെട്ടി വിവാദത്തില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ബിജെപിക്കൊപ്പം സിപിഎമ്മും ഒരുമിച്ചിറങ്ങിയതിലെ നാണക്കേട് ഇനിയും പാര്‍ട്ടിയെ വേട്ടയാടും. ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇടത്തോട്ട് വരുമെന്ന് ഉറപ്പിച്ചിട്ടും കോണ്‍ഗ്രസ് റാഞ്ചിയതാണ് മറ്റൊരു വീഴ്ച. ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ആദ്യം നല്‍കിയ സിപിഎം നേതാക്കള്‍ പിന്നീട് സന്ദീപിനെ വര്‍ഗ്ഗീയവാദിയാക്കിയുള്ള പ്രചാരണവും കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു. സന്ദീപിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ വൈകിപ്പോയെന്നാണ് വിമര്‍ശനം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..