കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി

കൊച്ചി: കൊച്ചി നഗരത്തില്‍ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുമാണ് തീപിടിച്ചത്. സൗത്ത് മേല്‍പാലത്തിനടിയിലുള്ള ആക്രി ഗോഡൗണില്‍ അര്‍ധരാത്രി 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.സമീപത്തെ വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചു. സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പോലീസും അഗ്‌നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിന്‍വശത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് കൊച്ചി എസിപി രാജ്കുമാര്‍ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..