മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശ്ശേരിക്കും മകനും ബിജെപി അംഗത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഎമ്മുമായി ഇടഞ്ഞ് മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പുള്ള ഒരു പരാതിയില്‍ ബിപിന്‍ സി. ബാബുവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു. ഗാര്‍ഹിക പീഡനമാണെങ്കില്‍ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്, മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകള്‍ക്കിടയില്‍ ചര്‍ച്ചയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
PFI നിരോധനത്തിന് ശേഷം CPM , PFIക്കാരെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു.സിപിഎം കേരളത്തില്‍ അസ്തമിക്കാന്‍ പോവുകയാണ്.പിണറായി വിജയന്റെ കാലത്ത് തന്നെ ഉദകക്രിയ നടക്കും.പല ജില്ലകളില്‍ നിന്നായി സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരി പറഞ്ഞു.ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്രോതസിനെ കൂറിച്ചും പറയാനുണ്ട്.എല്ലാം പിന്നാലെ വെളിപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..