വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സൂരജ് പരോളിന് ശ്രമിച്ചത്. എന്നാല്‍ ജയില്‍ അധികൃതര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് കണ്ടെത്തിയതോടെ സൂരജിന്റെ കള്ളം പൊളിയുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു.
ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 2021 ഒക്ടോബര്‍ 13നാണ് കോടതി 17 വര്‍ഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കുന്നത്.
ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതോടെ സത്യം വെളിപ്പെടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസില്‍ പരാതി നല്‍കി. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമെന്ന് എഴുതി ചേര്‍ത്തുവെന്നാണ് കണ്ടെത്തല്‍. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയത്. അതിനാല്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.