കലൂർ അപകടം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഡാന്‍സ് പ്രോഗ്രാമിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, സി മിനി എന്നിവര്‍ക്കെതിരാണ് പോലീസ് കേസെടുത്തത്. ഈ പ്രതികളാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മൂന്ന് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
Also Read ; കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി രമേശ് ചെന്നിത്തല
പാലാരിവട്ടം പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാമത്തെ കേസിലാണ് ഇവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. നിലവില്‍ സ്റ്റേഡിയം അപകട കേസില്‍ എം നിഗോഷ് കുമാര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റും പാലാരിവട്ടം പോലീസ് രേഖപ്പെടുത്തും.
കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചേക്കും. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 12,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ ഭരതനാട്യം പരിപാടിയില്‍ വന്‍തുകയാണ് സംഘാടകര്‍ റസീപ്റ്റ് പോലും നല്‍കാതെ പിരിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..