അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചു. കുണ്ടറ പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെയാണ് നാലര മാസത്തിന് ശേഷം പിടികൂടിയത്. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്.
Also Read ; കലൂർ അപകടം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മുത്തച്ഛന്‍ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന്, ഹോംനഴ്‌സ് ഏജന്‍സി നടത്തുന്ന അമ്മ പുഷ്പലതയെ (55) വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് തലയ്ക്ക് കുത്തി. മരണം ഉറപ്പാക്കാനായി തലയിണകൊണ്ട് മുഖത്ത് അമര്‍ത്തി.കൊലപാതകങ്ങള്‍ പിന്നാലെ വൈകീട്ട് ആറുവരെ വീട്ടില്‍ ടി.വി. കണ്ടിരുന്നശേഷമാണ് ഇയാള്‍ നാടുവിട്ടതെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് അമ്മയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ കൊട്ടിയത്ത് വിറ്റു. തിരുവനന്തപുരം വഴി ഡല്‍ഹിയിലെത്തി ഇവിടെ തന്റെ മൊബൈല്‍ ഫോണും വിറ്റു. ഇവിടെനിന്ന് അമ്മയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് 2,000 രൂപ പിന്‍വലിച്ചശേഷം ശ്രീനഗറിലേക്ക് പോയി. പിന്നീട് ഫോണോ സാമൂഹികമാധ്യമങ്ങളോ പ്രതി ഉപയോഗിച്ചിട്ടില്ല. തുടര്‍ന്ന് ശ്രീനഗറിലെത്തിയ പ്രതി വിവിധ വീടുകളില്‍ ജോലിക്കാരനായി കൂടുകയായിരുന്നു. എന്നാല്‍ ഒരുമാസത്തില്‍ കൂടുതല്‍ എവിടെയും നിന്നില്ല. ശ്രീനഗറില്‍ നിന്ന് അടുത്ത മാസം നേപ്പാളിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ അതിനിടയിലാണ് കേരളാ പോലീസിന്റെ പിടിയിലാവുന്നത്.
അതേസമയം കൊലപാതകം നടന്ന് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലിസീന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് അഞ്ചുസംഘങ്ങള്‍ രാജ്യംമുഴുവന്‍ നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ കണ്ടെത്തിയത്.
മുന്‍പും അഖില്‍ അമ്മയെ ആക്രമിച്ചശേഷം നാടുവിട്ടുപോയിരുന്നു. അന്ന് താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഇവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല.വിവിധ സംസ്ഥാനങ്ങളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോലിസ് പ്രതിയുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലും ഗോവയിലും കുളു-മണാലി ഭാഗങ്ങളിലും പോലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിമാനത്താവളങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലും വിവരങ്ങള്‍ കൈമാറി. പാസ്പോര്‍ട്ട് തടഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ ശ്രീനഗറിലുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.
രണ്ട് ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതി താമസിക്കുന്ന വീട് കണ്ടെത്തി. കശ്മീര്‍ പോലീസ് എസ്.എസ്.ബി. ഇത്യാസ്, കശ്മീരിലെ മലയാളികളായ ആരിഫ്, ഉവൈസ്, ആദര്‍ശ്, കശ്മീര്‍ സ്വദേശി നൊമാന്‍ മാലിക് എന്നിവരും പോലിസിന് സഹായികളായി കൂടെയുണ്ടായിരുന്നു. റാംമുന്‍ഷി ബാഗ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ദാല്‍ ലേക്ക് നന്‍പര്‍ ഒന്‍പതിന് സമീപത്തുള്ള വീട്ടില്‍ ജോലിക്കാരനായി കൂടിയിരിക്കുകയായിരുന്നു പ്രതി. വീട്ടിനുള്ളില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലിസ് സംഘം മുറിക്കുള്ളിലെത്തി പിടികൂടുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..