അനധികൃത ലൈറ്റുകള്‍ വേണ്ട , മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കുരുക്ക് വീഴും ; കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: മോഡിഫിക്കേഷനുകളും അനധികൃത ലൈറ്റുകളും ഉള്‍പ്പെടെ ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍ വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
Also Read ; സൈബര്‍ അധിക്ഷേപം; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്
ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച പൊതു വാഹനങ്ങളുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണ്.നവ കേരള ബസ് ഉള്‍പ്പെടെ പണിതിറക്കിയ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്സിന്റെ വര്‍ക്ക്ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയത് എന്നും ഹൈക്കോടതിയുടെ നിരീക്ഷണം.
ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സാവകാശം തേടി. താല്‍ക്കാലിക റജിസ്ട്രേഷന്‍ നമ്പരുള്ള രണ്ട് ബസുകള്‍ അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയതും ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു.ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കുമ്പോള്‍ എതിരെ വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് എങ്ങനെ സഞ്ചരിക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..