വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടന ; കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയാക്കിയെന്ന് വിമര്‍ശനം
തിരുവനന്തപുരം: കലോത്സവ മേള നടത്തിയ അധ്യാപകരെ വിദ്യാഭ്യാസ മന്ത്രി അവഹേളിച്ചുവെന്ന് വിമര്‍ശനം. കലോത്സവത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് വന്നത്. കാര്യം കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് കറിവേപ്പിലയുടെ വിലയാണ് നല്‍കിയതെന്നും കെപിഎസ്ടിഎ ആരോപിക്കുന്നു. സമാപന സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യടക്കിയെന്നും സബ് കമ്മിറ്റി കണ്‍വീനര്‍മാരെ പോലീസിനെ ഉപയോഗിച്ച് അപമാനിച്ച് ഇറക്കിവിട്ടെന്നും ആരോപണമുണ്ട്. സദസ്സിന്റെ മുന്‍നിരയില്‍ പോലും സീറ്റ് നല്‍കാതെ തങ്ങളെ അപമാനിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിഷേധം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് KPSTA സംസ്ഥാന സമിതി അറിയിച്ചു. മീഡിയ ചുമതലയുള്ള അരുണിന്റെ പോസ്റ്റിലാണ് വിമര്‍ശനം.
Also Read ; ‘ബോബി ചെമ്മണ്ണൂര്‍ പരമനാറി, അയാള്‍ക്ക് ഒരു സംസ്കാരമേയുള്ളൂ , അത് ലൈംഗിക സംസ്കാരമാണ് ‘ : ജി സുധാകരന്
വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
അറുപത്തിമൂന്നാമത് കേരള സ്കൂള്‍ കലോത്സവം സമ്പൂര്‍ണ്ണ വിജയം… മേള നടത്തിയ അധ്യാപകര്‍ക്ക് അവഹേളനം…. ഗജടഠഅ കഴിഞ്ഞ ഒരാഴ്ച്ച കാലമായി ഊണും ഉറക്കവും മാറ്റിവച്ച് വിവിധ സംഘടനകളില്‍ പെട്ട അധ്യാപകര്‍, തങ്ങളുടെ സംഘടന ഏറ്റെടുത്ത സബ്കമ്മിറ്റികളുടെ ഭാഗമായി നിന്നുകൊണ്ട് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ ഫലമായാണ് 15,000 ത്തില്‍ പരം വരുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലാമാമാങ്കം ഇത്ര വിജയത്തിലേക്ക് എത്തിയത്. കാര്യം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് കറിവേപ്പിലയുടെ വിലയായി. സമാപന സമ്മേളനവേദി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് കയ്യടക്കുന്ന ഒരു രീതി ചരിത്രത്തില്‍ ആദ്യമായാണ് ഇന്ന് കണ്ടത്. സമാപന സമ്മേളനം നടക്കുന്ന വേദിയില്‍ എത്തിയ സബ്കമ്മിറ്റി കണ്‍വീനര്‍മാരെ പൊലീസിനെ ഉപയോഗിച്ച് അവിടെ നിന്ന് ബലമായി അപമാനിച്ച് ഇറക്കിവിടുന്ന സംസ്കാരശൂന്യമായ പ്രവര്‍ത്തിക്കും ഇന്നലെ സമാപനവേദി സാക്ഷ്യം വഹിച്ചു.
വേദിയില്‍ മാത്രമല്ല സദസ്സിന്റെ മുന്‍നിരയില്‍ പോലും ഇവര്‍ക്ക് സീറ്റ് അനുവദിക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായ ഈ പ്രവര്‍ത്തി അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഏറെ വേദനാജനകമായി. മേള തുടങ്ങി കഴിയുന്നതുവരെ ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്നവര്‍ മേള സമാപിച്ച ഉടനെ തന്നെ അതിനുവേണ്ടി പ്രയത്നിച്ച, മേളയുടെ വിജയശില്പികളായ അധ്യാപകരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കണ്‍വീനര്‍മാര്‍ക്ക് ഒരുക്കിയ പ്രശംസാ ഫലകവും ഉപേക്ഷിച്ചാണ് പലരും വേദി വിട്ടത്.
ഇത് വിദ്യാഭ്യാസ വകുപ്പിന് തന്നെ ഏറെ അപമാനം ഉണ്ടാക്കുന്ന ലജ്ജാവഹമായ ഒരു പ്രവര്‍ത്തി ആയിപ്പോയി എന്നും, ഇതിലുള്ള ശക്തമായ പ്രതിഷേധം വിദ്യാഭ്യാസമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും KPSTA സംസ്ഥാന സമിതി അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































