തൃശൂരിലെ അൽ മുക്താദിർ ജ്വല്ലറിയിൽ രാത്രി വൈകിയും നിക്ഷേപകർ ആധിയോടെ പ്രതിഷേധിക്കുന്നു; പരിഹാര ചർച്ചകളുമായി മാനേജ്മെന്റ്; വിശ്വാസം നഷ്ടപ്പെട്ട് നിക്ഷേപകർ
തൃശൂര്‍: തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ രാത്രി വൈകിയും നിക്ഷേപകരുടെ പ്രതിഷേധം. ജ്വല്ലറി പറഞ്ഞ ഓഫര്‍ പ്രകാരമുള്ള സ്വര്‍ണ്ണം തിരിച്ചുകിട്ടില്ലെന്ന് മനസ്സിലാക്കിത്തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി ആളുകള്‍ എത്തിത്തുടങ്ങിയത്. പലരും അടുത്ത ആഴ്ചയിലേക്ക് കല്ല്യാണം നടക്കേണ്ടവരാണ്. ഇരുപതും മുപ്പതും ലക്ഷങ്ങള്‍ ഡെപ്പോസിറ്റ് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹ ആവശ്യത്തിനായി പഴയ സ്വര്‍ണം നല്‍കി പണിക്കൂലിയില്ലാതെ പുതിയ സ്വര്‍ണം വാങ്ങാനായി നിക്ഷേപിച്ചവരുമുണ്ട്. മുഖ്യധാരാമാധ്യമങ്ങളിലൂടെ അല്‍മുക്താദിര്‍ ജ്വല്ലറിയിലെ പരസ്യം കണ്ട് വിശ്വസിച്ച് വന്ന ഒട്ടേറെ ജനങ്ങളാണ് ഇത്തരത്തില്‍ വഞ്ചിതരായിരിക്കുന്നത്.
Also Read; പിപിഇ കിറ്റ് വിവാദം ; സംസ്ഥാന സര്‍ക്കാരിന് 10.23 കോടി അധികബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ട്
അതേസമയം അല്‍ മുക്താദിര്‍ സ്ഥാപനങ്ങള്‍ക്ക് എതിരെ ഓണ്‍ലൈന്‍ ചാനലുകളും എ.കെ.ജി.എസ്.എം.എ എന്ന സംഘടനയും ഉയര്‍ത്തിയ ആരോപണങ്ങള്‍ വ്യാജമെന്നാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍അബ്ദുല്‍സലാം ആവര്‍ത്തിച്ച് പറയുന്നത്.
എന്നാല്‍, വിവാദത്തിന്റെ സത്യമറിയാന്‍ ജ്വല്ലറി ഷോറൂമില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടെത്തിയവര്‍ അമ്പരപ്പിലാണ്. ഇന്ന് ഉച്ചയായിട്ടും ഷോറും തുറക്കാതെ ആയതോടെ ഗ്രൗണ്ട് ഫ്‌ളോറിലെ വഴിയിലൂടെ അകത്ത് കടക്കാന്‍ നിക്ഷേപകര്‍ ശ്രമിച്ചതോടെ ജ്വല്ലറിക്കാര്‍ മുന്‍വശം തുറന്നു. ജ്വല്ലറിക്കുള്ളില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയും തര്‍ക്കവും നടന്നതോടെ കൂടുതല്‍ നിക്ഷേപകര്‍ ആശങ്കയോടെ ഷോറൂമിലേക്ക് ഓടിയെത്തി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പാലക്കാട്ടെ ഷോറൂമില്‍ ചെന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സ്വര്‍ണം നല്‍കാമെന്ന ഉറപ്പാണ് തൃശൂരിലെ ജ്വല്ലറി ജീവനക്കാര്‍ നല്‍കിയത്. എന്നാല്‍ പാലക്കാട്ടും സ്ഥിതി മോശമാണെന്ന സൂചന പ്രതിഷേധകരില്‍ ചിലര്‍ നല്‍കിയതോടെ ജ്വല്ലറിക്കാരുടെ നീക്കം പാളി.
രാത്രി വൈകിയും നില്‍ക്കാന്‍ പ്രയാസമുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്ന നിക്ഷേപകര്‍ അടുത്ത ദിവസം വീണ്ടും ജ്വല്ലറിക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തും. മറ്റുള്ളവര്‍ രാത്രി വൈകിയും പിരിഞ്ഞു പോയിട്ടില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനാണ് നിക്ഷേപകരുടെ തീരുമാനം. അതേസമയം അൽ മുക്താദിറിന്റെ മറ്റ് ഷോറൂമുകളിൽ നിന്ന് കരാർ പ്രകാരമുള്ള സ്വർണം എടുക്കാനുള്ള കത്ത് ലഭിച്ചവർ തത്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചിടുണ്ട്.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































