അച്ഛനെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; കൊച്ചിയില്‍ സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അമ്മ സുഷമ
![](https://metropostkerala.com/wp-content/uploads/2025/02/black-991x564.jpg)
തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകന്‍ പ്രജിനെ ഭയന്നാണ് ജീവിച്ചത്. കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് അമ്മ പറയുന്നത്. മുറിയില്‍ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്നും അമ്മ സുഷമ പറഞ്ഞു.
‘കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ റൂമിലേക്ക് കയറാന്‍ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാല്‍ ഉടന്‍ അവന്‍ പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകന്‍ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും’ എന്നാണ് അമ്മ പറയുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഈ മാസം അഞ്ചിനാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകന്‍ പ്രജിന്‍ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്. ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്ന പ്രജിന്‍ കോവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍ പോലീസിനോട് പറഞ്ഞത്. അമ്മയെയും അച്ഛനെയും സ്ഥിരമായി ഇയാള്‍ മര്‍ദിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.