വടകരയില്‍ കാറിടിച്ച് 9 വയസുകാരി കോമയിലായ സംഭവം; പ്രതി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ലുക്കൗട്ട് സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. വടകരയില്‍ നിന്നുള്ള പോലീസ് സംഘത്തിന് ഇയാളെ കൈമാറും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ച് ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. എന്നാല്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ അവസ്ഥയില്‍ തുടരുകയാണ് 9 വയസ്സുകാരി ദൃഷാന. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചതെന്നും പുറമേരി സ്വദേശിയായ ഷെജില്‍ എന്ന ആള്‍ ഓടിച്ച കാറാണിതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14 ന് പ്രതി വിദേശത്തേക്ക് കടന്നു.
പ്രതി ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചിരുന്നു.