തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി ; കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് – മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളേജിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം ഉള്ളത്.
കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജില്‍ ഉടമയുടെ മൊബൈല്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്റേത് തന്നെയാണെന്ന് പോലീസ് സംശയിക്കുന്നത്.സംഭവ സ്ഥലത്ത് പോലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉള്‍പ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകള്‍ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പോലീസ് പറഞ്ഞു.സമീപ കാലത്ത് ഏറെ പ്രതിസന്ധിയിലൂടെയാണ് കോളേജിന്റെ പ്രവര്‍ത്തനം. എന്‍ജിനീയറിങ് കോളേജിനുള്ള അക്രെഡിറ്റേഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പൊളിടെക്‌നിക് കോളേജ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം ഉടമയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..