വടകരയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതുമൂലമുണ്ടാകുന്ന മരണങ്ങളും ഇന്ന് സമൂഹത്തില്‍ ഏറിവരികയാണ്. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ യുവാക്കളുടെ മരണം. ഇവര്‍ മരിച്ചു കിടന്ന സ്ഥലത്തിന് സമീപത്തായി സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഇതാണ് പോലീസിന് സംശയം ഏറിപ്പിച്ചത്.കൂടാതെ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.ഈ പ്രദേശത്തെ മയക്കുമരുന്നു ഉപയോഗത്തില്‍ നാട്ടുകാരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് ഇത്തരത്തില്‍ സംശയം നിലനില്‍ക്കുന്ന മരണങ്ങളുടെ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
Also Read ;മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കണക്കുകളും പോലീസ് എടുത്തുവരുന്നുണ്ട്.ഇതോടൊപ്പം ഈ പ്രദേശത്ത് മൂന്ന് മാസം മുമ്പ് വഴിയില്‍ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഈ മരണത്തിലും പോലീസ് മയക്കുമരുന്നിന്റെ ഉപയോഗം സംശയിക്കുന്നുണ്ട്.കൂടാതെ കൊയിലാണ്ടിയിലെ ഒരു യുവാവ് മരിച്ചതും മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണെന്നാണ് സംശയം. മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു.
Join with metropost:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വടകര ടൗണിലെ ലോഡ്ജില്‍ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓര്‍ക്കാട്ടേരിയിലും ദുരൂഹ സാഹചര്യത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു. ഒഞ്ചിയം ഭാഗത്ത് പ്രവാസിയായ യുവാവിനെ കൈനാട്ടി മേല്‍പ്പാലത്തിന് അടിഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരടക്കം പിടിക്കപ്പെട്ടിരുന്നു.