ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ടെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്തിന്റെ അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു. ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്.റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്.വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടര്‍ന്ന് രക്ഷാദൗത്യം ആരംഭിച്ചിരുന്നെങ്കിലും മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു.കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്.
Also Read ; കാസര്‍കോട് പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; പ്രതിക്കായി അന്വേഷണം തുടരുന്നു
മെയ് 19നാണ് റെയ്സി അസര്‍ബൈജാനില്‍ അണക്കെട്ട് ഉദ്ഘാടനത്തിനായെത്തിയത്.അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു നടന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നേരത്തെ 2023 ടെഹ്‌റാനിലെ അസര്‍ബൈജാന്‍ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്‍ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്സിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനം.