കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് നിയമസഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മാത്യുകുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. കൂടാതെ ഫേയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
മന്ത്രി മറുപടി പറയുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്റെ ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആരാണ് പ്രതികള്‍ എന്നും എഫ്‌ഐആര്‍ ഉണ്ടോയെന്നും മാത്യു കുഴല്‍ നാടന്‍ ചോദിച്ചു. എന്നാല്‍, പ്രൊഫൈല്‍ വിവരം ഫേയ്‌സ്ബുക്കില്‍ നിന്നും കിട്ടണമെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. ഫേയ്‌സ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ കിട്ടിയാലെ അന്വേഷണം പൂര്‍ത്തിയാകുവെന്നും വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുന്‍ എംഎല്‍എ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് അവരെ പ്രതിയാക്കുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. എന്നാല്‍, കെകെ ലതികയ്ക്ക് എതിരെ കേസ് എടുക്കുന്നതില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ മന്ത്രി മറുപടി പറയുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് വ്യാജ കാര്‍ഡ് കേസും ഉന്നയിച്ചു.
അതേസമയം, യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാഫിര്‍ ചോദ്യത്തില്‍ നിന്നു ഭരണ പക്ഷം വഴി തെറ്റിച്ചു മറ്റ് ചോദ്യം ചോദിക്കുകയാണ്.