സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം; പാലക്കാട് വീട് തകര്‍ന്ന് അമ്മയ്കും മകനും ദാരുണാന്ത്യം

കൊച്ചി: ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്.
Also Read ; നിങ്ങളില്ലെങ്കില്‍ എനിക്ക് ഈ വിജയം കൈവരിക്കാനാകില്ല, ആരാധകരോട് നന്ദി പറഞ്ഞ് പ്രഭാസ്
ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്.
പലയിടങ്ങളിലും കനത്തമഴിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണു. ഇന്ന് പുലര്‍ച്ചെ ആലുവ തോട്ടക്കാട്ടുകര പെരിയാര്‍ ഫ്ളാറ്റിന് മുന്നില്‍ മരം വീണു. ജിസിഡിഎ റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് മരം വീണത്. കനത്തമഴയില്‍ പെരിയാര്‍ കരകവിഞ്ഞ് ആലുവ ശിവക്ഷേത്രം മുങ്ങി.
ആലത്തൂര്‍ പത്തനാപുരത്തെ താല്‍കാലിക നടപ്പാലം പൂര്‍ണമായും നിലം പൊത്തി. സ്വദേശികള്‍ക്ക് ഗായത്രിപുഴ കടക്കാന്‍ ആകെയുണ്ടായിരുന്ന നടപ്പാലമാണ് ഇപ്പോള്‍ തകര്‍ന്നത്. ഇതോടെ പ്രദേശത്തെ 1500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
ഇടുക്കിയില്‍ ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുട്ടി, കല്ലാര്‍, പാബ്ല അണക്കെട്ടുകളാണ് തുറന്നത്. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ പിന്നീട് അടച്ചു. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
മാട്ടുപ്പെട്ടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട്-മയിലാടുംപാറ റൂട്ടില്‍ വിവിധ ഇടങ്ങളില്‍ മരം വീണു. വാഹനഗതാഗതം ഭാഗികമായി നിലച്ചു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. വട്ടക്കണ്ണി പാറയ്ക്ക് സമീപവും തിങ്കള്‍ക്കാട് സമീപവും മരം വീണു. മേഖലയില്‍ വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു.