#news #Top Four

ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിനെന്ന് കോടതി

ചെന്നൈ: ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിന് കൊണ്ടുപോകാമെന്ന് ബെംഗളൂരുവിലെ സിബിഐ കോടതി. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും തൊണ്ടിമുതലില്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതോടെയാണ് സ്വത്തുക്കള്‍ തമിഴ്‌നാടിന് കൈമാറുന്നത്. 1996ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

Also Read; യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത് ; പി വി അന്‍വര്‍ ജാഥയുടെ ഭാഗമാകും

800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, വജ്രാഭരണങ്ങള്‍, പട്ടു സാരികള്‍, 750 ചെരുപ്പുകള്‍, 12 ഫ്രിഡ്ജ്, 44 എ സി, 91 വാച്ചുകള്‍ തുടങ്ങിയവയാണ് ജയലളിതയില്‍ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ 2004ലാണ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി 2015ല്‍ കുറ്റവിമുക്തയാക്കിയിരുന്നു. 100 കോടി രൂപ പിഴയും നാല് വര്‍ഷം തടവും വിധിച്ച് ബാംഗ്ലൂര്‍ പ്രത്യേക കോടതി 2014 സെപ്റ്റംബര്‍ 27-ന് പുറപ്പെടുവിച്ച ഉത്തരവായിരുന്നു കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ജയലളിതയ്ക്കെതിരെ അഴിമതിയും ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനവും ആരോപിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി 1996ലാണ് പരാതി നല്‍കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന് പിന്നാലെ അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജയലളിതയ്ക്കെതിരെയുള്ള ആരോപണം.

അതേവര്‍ഷം, തന്നെ ചെന്നൈ കോടതി ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, മറ്റൊരു സഹായി ഇളവരശി എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തി. 2002-ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ന്യായമായ വിചാരണ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡിഎംകെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി വിചാരണ ബെംഗളുരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *