#kerala #Top Four

സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചര്‍ ചികിത്സ; യുവതി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

കോഴിക്കോട്: സ്തനാര്‍ബുദം മൂര്‍ച്ഛിച്ച് യുവതി മരിക്കാനിടയായതിനു പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയെന്ന് ആരോപിച്ച് ബന്ധുക്കള്‍. ചികിത്സാകേന്ദ്രത്തിനേരെ കുടുംബം പരപാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയില്‍ ഹാജറ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചത്.

Also Read: ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍

ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നേരത്തേ കുറ്റ്യാടിയിലെ അക്യുപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിത അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശരീരത്തില്‍ പഴുപ്പ് പൊട്ടിയൊലിച്ചപ്പോഴും രോഗം സുഖപ്പെടുകയാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മറ്റൊരു അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിലേക്ക് വിടുകയായിരുന്നു. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ഒടുവില്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാന്‍സറിന്റെ അവസാനഘട്ടത്തിലെത്തി. തുടര്‍ന്ന് കോഴിക്കോട്ടും ബെംഗളൂരുവിലുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ചികിത്സയുമായി ബന്ധപ്പട്ട് ബന്ധുക്കള്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചികിത്സയ്ക്ക് ലൈസന്‍സുണ്ടെന്ന് അക്യുപങ്ചറിസ്റ്റുകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. യുവതിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഷാഫി പറമ്പില്‍ എംപിക്കും കുടുംബം നിവേദനം നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *