പാലക്കാട് നടത്തിയത് റൊട്ടീന്‍ റെയ്ഡ്, എല്ലാ പാര്‍ട്ടിക്കാരുടെയും മുറികള്‍ പരിശോധിച്ചു; കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് പോലീസ്

പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ റൂമുകളില്‍ നടത്തിയ റെയ്ഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി പറഞ്ഞു. കോണ്‍ഗ്രസിന്റെ മാത്രമല്ല മറിച്ച് എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Also Read; കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം
‘ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നത്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും കഴിഞ്ഞയാഴ്ചകളിലായി പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. പണമിടപാട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലല്ല പോലീസ് റെയ്ഡ് നടത്തിയത്. ഇത് റൊട്ടീന്‍ റെയ്ഡ് മാത്രമാണ്. സേര്‍ച്ച് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതനുസരിച്ച് നടപടി സ്വീകരിക്കാം. 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്,’ എസിപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പരിശോധനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഹോട്ടല്‍ മുറിയില്‍ പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പോലീസ് വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍ ആരോപിച്ചു. പോലീസ് കള്ളന്മാരേക്കാള്‍ പ്രശ്നമാണെന്നും റിപ്പോര്‍ട്ടില്‍ സമയമുള്‍പ്പെടെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പോലീസ് ഉദ്യോഗസ്ഥര്‍ തുടരെ വാതിലില്‍ മുട്ടിയെന്നും നടന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. പത്തില്‍ ഷാഫിയുണ്ടോ ശ്രീകണ്ഠന്‍ ഉണ്ടോ എന്നൊക്കെയാണ് പോലീസ് ചോദിച്ചേെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിത പോലീസില്ലാതെ മുറിയിലേക്ക് ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയെന്ന വാദം ബിന്ദുകൃഷ്ണയും ഉന്നയിച്ചിരുന്നു.