പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം ചെലവഴിച്ചത് ഒയാസിസിന്റെ പണം : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാര്‍ട്ണര്‍ ആയിരുന്നുവെന്നും പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിന്റെ പണമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാര്‍. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി. മന്ത്രി എം.ബി രാജേഷ് അതിന്റെ ഏജന്റ്. തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജന്റാണ് രാജേഷ്. ഏത് കമ്പനിയുമായി വന്നാലും പാലക്കാട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എം.ബി രാജേഷ് വാങ്ങിയ പണം കമ്പനിക്ക് തിരികെ കൊടുക്കുന്നതാണ് നല്ലത്. അഴിമതിക്ക് കൂട്ടുനിന്ന മന്ത്രിമാര്‍ക്ക് സൈ്വര്യമായി ഇറങ്ങി നടക്കാനാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നിയമസഭയിലേക്ക് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടര്‍ന്ന് പോലീസ് മാര്‍ച്ചിന് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ തമ്പടിച്ച് നില്‍ക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലടക്കമുള്ളവര്‍ പ്രതിഷേധം തുടരുകയാണ്. ബാരിക്കേഡ് മറികടന്ന് അകത്ത് കടക്കാനാണ് ശ്രമം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..