#Top Four

കേരളവര്‍മ്മയില്‍ നടന്നത് അട്ടിമറിയെന്ന് വി ഡി സതീശന്‍

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളവര്‍മ്മയില്‍ ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു എസ് എഫ് ഐ എന്ന് അദ്ദേഹം വിമര്‍ശിച്ചു.

അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും. എന്ത് കാരണത്താല്‍ കെ എസ് യുവി ന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ് എഫ് ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ് എഫ് ഐ ക്രിമിനലുകള്‍ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

Also Read; വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കെ എസ് യു വിന് തടയിടാന്‍ ശ്രമിച്ചവരാണ് കേരള വര്‍മ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്‌ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകന്‍ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ. ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വര്‍മ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകുമെന്നും അദ്ദേഹം പറയുന്നു. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. കെ എസ് യു പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *