ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താം; ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി. വാരാണസി ജില്ലാ കോടതിയാണ് അനുമതി നല്‍കിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. ഗ്യാന്‍വാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയില്‍ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി.
Also Read ; അനധികൃത സമ്പാദ്യം: കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി
പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. പൂജ ഏഴ് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഹിന്ദു വിഭാഗം അഭിഭാഷകന്‍ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍ ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്ലാഖ് അഹമ്മദ് പറഞ്ഞു.
മസ്ജിദ് നിര്‍മ്മിക്കുന്നതിന് മുമ്പ് ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളില്‍ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ലിഖിതങ്ങളില്‍ ജനാര്‍ദ്ദനന്‍, രുദ്രന്‍, ഉമേശ്വരന്‍ എന്നിങ്ങനെ മൂന്ന് പേരുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം