#kerala #Politics #Top News

‘ടിക്കറ്റെടുക്കാന്‍ പണമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്, ബോണ്ട് വഴിലഭിച്ച 2000 കോടി എവിടെപ്പോയി?’

കോഴിക്കോട്: കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കുന്നവരാണ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു കണക്കും നല്‍കാത്തത് ബി.ജെ.പിയാണ്. ആദായനികുതി നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമല്ലെന്നും കോഴിക്കോട് എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Also Read ; കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

മുമ്പ് സി.പി.എമ്മിന് 15 കോടി രൂപയുടെ നോട്ടീസ് ആദായ നികുതി വകുപ്പില്‍നിന്ന് മുന്‍പ് ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കും പിരിച്ചെടുത്ത കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ നോട്ടീസ്. അന്ന് ഹൈക്കോടതിയില്‍ പോയതിനേത്തുടര്‍ന്ന് ഈ വിഷയം ഇപ്പോള്‍ കേസിലാണ്, ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കുന്നവരാണ് ഇടതുപക്ഷപാര്‍ട്ടികള്‍. ഒരു കണക്കും നല്‍കാത്തത് ബി.ജെ.പിയാണ്. ഇ.ഡി.യെ അറിയുന്നപോലെ ആദായ നികുതി വകുപ്പിനേയും ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസിന്റെ ഉന്നത നേതാവായ വനിതയുടെ ഭര്‍ത്താവ് ഒരു സാമ്പത്തിക കേസില്‍പ്പെട്ടതോടെ അദ്ദേഹം ബി.ജെ.പിക്ക് ഫണ്ട് നല്‍കി. ഇതോടെ കേസ് ഇല്ലാതായെന്നും ഗോവിന്ദന്‍ ആരോപിച്ചു.

കോണ്‍ഗ്രസിന് ലഭിച്ച ആദായനികുതി നോട്ടീസ് അടയ്ക്കുന്നതില്‍ അവര്‍ക്ക് പ്രയാസമില്ല. ടിക്കറ്റെടുക്കാന്‍ പണമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അപ്പോള്‍, തിരഞ്ഞെടുപ്പ് ബോണ്ടുകള്‍വഴി ലഭിച്ച 2,000 കോടി എവിടെപ്പോയെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *