December 18, 2025
#kerala #Top Four

കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ വെള്ളവും ലഘുഭക്ഷണവും; ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി മുതല്‍ ലഘുഭക്ഷണ വും വെള്ളവും ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.ഇതിന് വേണ്ടി ഈടാക്കുന്ന പണം ഡിജിറ്റലായും യാത്രക്കാര്‍ക്കും നല്‍കാം. ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും.പ്രധാനപ്പെട്ട ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായിട്ടുണ്ട്.ഈ മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.കാന്റീന്‍ നടത്താനുള്ള സ്ഥലം മാത്രമേ കെഎസ്ആര്‍ടിസി നല്‍കുകയുള്ളൂ. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ തന്നെ നിര്‍മിക്കണമെന്നാണ് നിര്‍ദേശം.

Also Read ;മാസപ്പടി കേസില്‍ മാത്യുകുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിര്‍ണായകം

കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അതിവേഗ നടപടികളുമായാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നത്.കെഎസ്ആര്‍ടിസിയുടെ യജമാനന്‍മാര്‍ അതിലെ യാത്രക്കാരാണ് എന്നുള്ള പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രയായി അധികാരമേറ്റപ്പോള്‍ തന്നെ മുന്നോട്ട് വച്ച ആശയമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്.

Also Read;സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി

ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റം സംബന്ധിച്ച നിര്‍ദേശങ്ങളും മാനേജ്‌മെന്റ് പുറത്തിറക്കിയിട്ടുണ്ട്.പ്രത്യേകിച്ചും സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും.

  • കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും ബസ്സുകള്‍ എടുക്കുമ്പോഴും, ബസ് സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്ന വേളകളിലും, സ്റ്റോപ്പുകളില്‍ നിന്നും ബസ്സെടുക്കുമ്പോഴും ബസ്സില്‍ കയറുവാന്‍ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരേയും നിര്‍ബന്ധമായും കയറ്റിയിരിക്കണം.കെഎസ്ആര്‍ടിസി/ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് – സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ സര്‍വീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കില്‍ യാത്രാമദ്ധ്യേ യാത്രക്കാര്‍ കൈ കാണിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകേണ്ടതാണ്.

Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

  • രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന മാന്യയാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള സര്‍വീസുകള്‍ സ്റ്റോപ്പ് പരിഗണിക്കാതെ ദീര്‍ഘദൂര യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തി സുരക്ഷിതമായി ഇറക്കേണ്ടതാണ്.

 

  • കൂടാതെ രാത്രി 08.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസ്സുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ / ബസ് സ്റ്റോപ്പുകളില്‍ സുരക്ഷിതമായി നിര്‍ത്തി ഇറക്കേണ്ടതാണ്.

 

  • ബസ്സില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവരെ ബസ്സില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്ടര്‍മാര്‍ സഹായിക്കേണ്ടതാണ്.

  • വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളില്‍ മാത്രമേ ബസ്സുകള്‍ നിര്‍ത്തുവാന്‍ പാടുള്ളൂ.ഇത്തരത്തില്‍ നിര്‍ത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാര്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

 

  • ടിക്കറ്റ് പരിശോധനാവേളയില്‍ കണ്ടക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ജീവനക്കാരനെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.

 

  • ഡ്യൂട്ടിയ്ക്ക് എത്തുന്ന മുഴുവന്‍ ഡ്രൈവര്‍മാരേയും വനിതകള്‍ ഒഴികെയുള്ള കണ്ടക്ടര്‍മാരേയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസര്‍ റീഡിംഗ് വേബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്പെക്ടര്‍മാര്‍ / സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

  • ഒരേ റൂട്ടിലേയ്ക്ക് ഒന്നിന് പുറകെ ഒന്നായി കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത്തരം സാഹചര്യം തുടര്‍ച്ചയായി ഉണ്ടായാല്‍ ജീവനക്കാര്‍ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. റോഡില്‍ പരമാവധി ഇടതുവശം ചേര്‍ത്ത്തന്നെ ബസ് ഒതുക്കി നിര്‍ത്തുന്നതിനും, റോഡിന്റെ ഇരുവശങ്ങളിലും സമാന്തരമായി പാര്‍ക്ക് ചെയ്ത് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

 

  • ബസ് ഓടിക്കുമ്പോള്‍ നിരത്തില്‍ ഒപ്പമുള്ള ചെറുവാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതുമാണ്. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാള്‍ അപകടം ഒഴിവാക്കുവാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

 

  • ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരാതികളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാന്‍ നിയമാനുസൃതമായി സാദ്ധ്യമാകുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തുടര്‍ന്ന് എല്ലാ സംരക്ഷണവും കോര്‍പ്പറേഷന്‍ ഒരുക്കുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *