#india #International #Top Four

ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തിരുവനന്തപുരം: ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കപ്പലിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആശങ്കാജനകമാണെന്നാണ് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടത്. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.

Also Read ; ഇന്ത്യന്‍ ആര്‍മിയില്‍ ഡിഗ്രി ഉള്ളവര്‍ക്ക് അവസരം

തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ് ,കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പിവി ധനേഷ് എന്നിവരാണു കപ്പലിലുള്ള മലയാളികള്‍.അതേ സമയം കപ്പ്‌ലിലുള്ളവര്‍ കുടുബങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൃശൂര്‍ സ്വദേശി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും യാതൊരു വിധ പ്രശ്‌നങ്ങളിലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു.ഇനി ഫോണ്‍ എപ്പോള്‍ ലഭിക്കുമെന്ന് അറിയില്ലെന്നും, ഫോണ്‍ കോള്‍ വൈകിയാല്‍ വിഷമിക്കരുതെന്നും ആന്‍ ടെസ്സ കുടുംബത്തോട് പറഞ്ഞു. കപ്പല്‍ ജീവനക്കാര്‍ അവരുടെ ജോലി തുടരുകയാണെന്നും ആന്‍ ടെസ്സ അറിയിച്ചു.ഇറാന്‍ സൈന്യം കപ്പലില്‍ അകപ്പെട്ടവര്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കുമെന്നും കപ്പലില്‍നിന്നും ഫോണ്‍ കോള്‍ ഏതുനിമിഷവും വന്നേക്കുമെന്നും എംബസിയില്‍ നിന്നും കുടുംബത്തിനു വിവരം ലഭിച്ചതിന് പിന്നാലെയാണ് ആന്‍ ടെസ്സയുടെ ഫോണ്‍ കോള്‍ വരുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ശ്യാം നാഥും വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേ സമയം കപ്പലില്‍ കുടുങ്ങിക്കിടക്കുന്നുവരെ മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.സര്‍ക്കാരിന്റെ ഇടപെടലില്‍ വളരെയധികം പ്രതീക്ഷയുണ്ടെന്ന് ശ്യാം നാഥിന്റെ പിതാവ് വിശ്വനാഥ മേനോന്‍ പറഞ്ഞു.കപ്പലിലെ ഇന്ത്യക്കാരെ വിട്ട് കിട്ടുവാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നയതന്ത്ര ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കപ്പലിലെ ഇന്ത്യന്‍ പൗരന്‍മാരെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.നേരത്തെ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമിറാബ്ദുള്ളാഹിയാനെ ഇന്നലെ ഫോണില്‍ വിളിച്ചു. ഇന്ത്യക്കാര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും ഉടന്‍ കൈമാറാമെന്നും ഇറാന്‍ വിദേശമന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

 

 

Leave a comment

Your email address will not be published. Required fields are marked *