#kerala #Top News

കള്ളനാക്കി മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടി, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ചു; ഡ്രൈവര്‍ ജീവനൊടുക്കി

അഞ്ചല്‍ (കൊല്ലം) : കള്ളനെന്നു മുദ്രകുത്തി അപമാനിച്ച ലോകത്ത് ഇനി രതീഷ് ഇല്ല. മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.

Also Read ; തൃശ്ശൂര്‍ പൂരം; രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്റ്റോപ്പിന് അനുവാദം

പൊലീസിന്റെ ശാരീരിക പീഡനങ്ങളില്‍ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. സംസ്‌കാരം നടത്തി. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയ മര്‍ദനം സഹിക്കാതെ രതീഷ് സെല്ലില്‍ തളര്‍ന്നു വീണതായും അന്നു വിവരം പുറത്തു വന്നിരുന്നു. തട്ടിക്കൂട്ടിയ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളര്‍ത്തി. ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും അനുഭവിച്ചതിനൊന്നിനും കണക്കില്ല.

ഇതിനിടെ, 2020 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണവും അയാള്‍ വെളിപ്പെടുത്തിയതോടെ രതീഷിനെ കോടതി മോചിപ്പിച്ചു.

അപ്പോഴേക്കും കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങള്‍ രതീഷിനെ മാനസികവും ശാരീരികവുമായി തകര്‍ത്തിരുന്നു. മോഷണക്കേസില്‍ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകര്‍ന്നു.

കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്ക് എതിരെ വകുപ്പുതല അന്വേഷണവും മറ്റും ചടങ്ങു പോലെ തുടരുന്നുണ്ട്. രതീഷ് കോടതിയില്‍ നല്‍കിയ കേസും തീര്‍പ്പായിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *