മോദി 3.0 ; പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും

ഡല്‍ഹി: മോദി സര്‍ക്കാരിലെ അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും. ഞായറാഴ്ചയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെങ്കിലും ഇന്നലെ വൈകിയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് വിജ്ഞാനാപനം ഇറക്കിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ ഇന്ന് ചുമതലയേറ്റെടുക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് സൗത്ത് ബ്ലോക്കില്‍ എത്തി അധികാരം ഏറ്റെടുത്തിട്ടുള്ളത്.
Also Read ; തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടല്‍ ; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥാനമാറ്റം
കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷാ, ധനമന്ത്രിയായി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ് എന്നിവര്‍ തുടരുന്ന സാഹചര്യത്തില്‍ സൗത്ത് ബ്ലോക്കിലെയും നോര്‍ത്ത് ബ്ലോക്കിലെയും മന്ത്രിമാരുടെ ഓഫീസുകളില്‍ മാറ്റം ഉണ്ടാകില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും വൈകാതെ ചുമതല ഏല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച വിജ്ഞാപനം ഇറക്കിയ ശേഷവും സുരേഷ് ഗോപി ഇതിനെ കുറിച്ച് വിശദമായി സംസാരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. സുരേഷ് ഗോപിയെ ടൂറിസം പെട്രോളിയം സഹമന്ത്രിയാകും. ജോര്‍ജ് കുര്യന്‍ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയാകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിന്‍ ഗഡ്കരിയുടെ വകുപ്പുകള്‍. എസ് ജയശങ്കര്‍ വിദേശകാര്യവും അശ്വിനി വൈഷ്ണവ് റെയില്‍വേയും ഭരിക്കും. അശ്വിനി വൈഷ്ണവവിനെ കൂടാതെ അജയ് തംതയും ഹര്‍ഷ് മല്‍ഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു. ആരോഗ്യ വകുപ്പ് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയ്ക്കാണ് നല്‍കിയിട്ടുള്ളത്. മധ്യപ്രദേശില്‍ നിന്ന് ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. കൃഷി വകുപ്പിന് പുറമെ ഗ്രാമ വികസനവും അദ്ദേഹം തന്നെ. മനോഹര്‍ ലാല്‍ ഖട്ടര്‍ നഗരാസൂത്രണവും ധര്‍മേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എല്‍ജെപിയുടെ മന്‍സൂഖ് മാണ്ഡവ്യ കായികവും പിയൂഷ് ഗോയല്‍ വാണിജ്യവും വ്യവസായവും കൈകാര്യം ചെയ്യും. ജിതന്‍ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹന്‍ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സര്‍ബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീല്‍ വകുപ്പും ഹര്‍ദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും.
അതേസമയം, ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നേറ്റത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ നന്ദി പ്രകാശന യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ശനിയാഴ്ച വരെ നീളുന്ന യാത്രയില്‍ സംസ്ഥാനത്തെ 403 നിയമസഭ മണ്ഡലങ്ങളിലും ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കൃതജ്ഞത അര്‍പ്പിച്ച് കോണ്‍ഗ്രസ് പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് റായ്ബറേലിയില്‍ എത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും. ശനിയാഴ്ച വരെ നീളുന്ന യാത്രയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുക്കുമെന്നാണ് സൂചന. നാളെ വയനാട്ടിലും രാഹുല്‍ എത്തും. ഉത്തര്‍പ്രദേശില്‍ മത്സരിച്ച 17 ല്‍ എട്ട് സീറ്റുകളിലും കോണ്‍ഗ്രസിന് വിജയിക്കാനായി. ഉത്തരേന്ത്യയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്.