#kerala #Top Four

എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിച്ചു ; ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. ആശുപത്രി ജനറേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇന്നലെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് പൂര്‍ണമായും ജനറേറ്റര്‍ ഒഴിവാക്കി കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂര്‍ നേരം പൂര്‍ണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചത്. ആശുപത്രിയിലെ പിഡബ്‌ള്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുന്നത്. കുറ്റം കെഎസ്ഇബിക്ക് നേരെയും വിമര്‍ശനമുണ്ട്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പുറത്തുനിന്നും ജനറേറ്റര്‍ എത്തിച്ചാണ് ഇന്നലെ രാത്രി വൈദ്യുതി പുനസ്ഥാപിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം എസ്എടി ലൈനിലും ട്രാന്‍സ്‌ഫോര്‍മറിലും കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി ഇന്നലെ വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെഎസ്ഇബി വിശദീകരണം. പണി തീര്‍ന്ന് ലൈന്‍ ഓണ്‍ ചെയ്തിട്ടും ആശുപത്രിയില്‍ കറന്റ് വന്നിരുന്നില്ല. ആശുപത്രിയിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ (വിസിബി) തകരാറിലായതാണ് കാരണം. അഞ്ചര മുതല്‍ ഏഴരവരെ ജനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി. എന്നാല്‍ ഏഴരയ്ക്ക് ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായി. ഇതോടെയാണ് ആശുപത്രി പൂര്‍ണമായി ഇരുട്ടിലായത്.ഡോക്ടര്‍മാര്‍ ടോര്‍ച് വെളിച്ചത്തിലായിരുന്നു രോഗികളെ നോക്കിയത്.

 

Leave a comment

Your email address will not be published. Required fields are marked *