പോലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനം; എല്‍എഡിഎഫ് മദ്യവും പണവുമൊഴുക്കുന്നുവെന്ന് ആരോപണം

തൃശ്ശൂര്‍: ചേലക്കരയില്‍ പോലീസ് വിലക്ക് ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അനവര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്‍വര്‍ അവരോട് തര്‍ക്കിക്കുകയും തുടര്‍ന്ന് അവര്‍ അന്‍വറിന് നോട്ടീസ് നല്‍കി അവിടെ നിന്നും മടങ്ങുകയുമായിരുന്നു.
Also Read ; മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന 19.7 ലക്ഷം രൂപ ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടി
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാര്‍ത്താസമ്മേളനം തടയുന്നതെന്ന് അന്‍വര്‍ പറഞ്ഞു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാന്‍ നില്‍ക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്‍കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എല്‍ഡിഎഫെന്നും അന്‍വര്‍ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചത്. ഈ മണ്ഡലത്തില്‍ ആരും ജയിക്കില്ല. തങ്ങള്‍ കോടതിയില്‍ പോകും. ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..