ഷാരോണ്‍ കേസ് ; ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മ, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു : കെ ജെ ജോണ്‍സണ്‍

തിരുവനന്തപുരം: ഷാരോണ്‍ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജെ ജോണ്‍സണ്‍. വധശിക്ഷ പ്രതീക്ഷിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായിരുന്നു ഇതെന്നും ഈ വിജയം അന്വേഷണ ടീമിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാന്‍ ആദ്യഘട്ടത്തില്‍ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also Read ; ഷാരോണ്‍ വധക്കേസ് ; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍
പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചെന്നും പ്രതിക്ക് മാക്‌സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോണ്‍സണ്‍ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിന്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടര്‍ന്നാണ് സംശയത്തിന്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലര്‍ത്തി കഷായം നല്‍കിയതിനെ തുടര്‍ന്നാണ് ഷാരോണ്‍ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയിരുന്നു. പിന്നീടാണ് ഛര്‍ദിച്ച് അവശനായത്. ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോണ്‍സണ്‍ പറഞ്ഞു.
വിധിയില്‍ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്പ ഐപിഎസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..