നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി
കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിനിടെ അതിജീവിതയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക.
തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം